പൂജനകൾക്ക് മാത്രം അനുമതിയുള്ള ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബലംപ്രയോഗിച്ച് രഥം പുറത്തിറക്കിയ സംഭവത്തിൽ 50 പേർ പിടിയിൽ. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് നടപടി.
വടക്കന്‍ കര്‍ണാടകയിലെ ദോതിഹാല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്ന പൂജയ്ക്ക് മാത്രമായിരുന്നു തഹസില്‍ദാരുടെ അനുമതി. കോവിഡ് നിയന്ത്രങ്ങൾ പാലിച്ച് പൂജ നടത്താനാണ് അനുമതി നല്‍കിയത്. അന്‍പതിലധികം ആളുകള്‍ കൂടിയതോടെ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ക്ഷേത്രത്തിന്റെ വാതിലുകള്‍ അടച്ചു.
എന്നാല്‍ ഇതോടെ ക്ഷേത്രത്തിന് പുറത്ത് നിന്നവര്‍ പ്രകോപിതരാകുകയും ഗ്രില്‍ തകര്‍ത്ത് ക്ഷേത്രത്തിലെ രഥം പുറത്തിറക്കുകയുമായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തി വീശി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എസ്പി പറഞ്ഞു. പിന്നീട് രഥം തിരിച്ച് ക്ഷേത്രത്തിലെത്തിച്ച് പൊലീസ് ഗേറ്റുകള്‍ പൂട്ടി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എസ്പി അറിയിച്ചു. ഇതേതുടർന്ന് നിരവധി പേർ ഗ്രാമം ഉപേക്ഷിച്ച് പോയി. 7,000ത്തോളം ആളുകളുള്ള ഗ്രാമം ഇപ്പോള്‍ ശ്യൂന്യമാണെന്നും ഒട്ടുമിക്കയാളുകളും ഓടിപ്പോയെന്നും എസ്പി പറഞ്ഞു. പ്രായമായവരും സ്ത്രീകളും മാത്രമാണ് ഗ്രാമത്തില്‍ അവശേഷിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
