വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരും. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാരാണ് വഹിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവ് അവര്‍ തന്നെ വഹിക്കണം.
നിരവധിപേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ല, ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുറുക്കുവഴികളിലൂടെ കേരളത്തില്‍ എത്തുന്നവർക്കു കനത്ത പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തേക്ക് റോഡ്, റെയിൽ, വ്യോമമാർഗം വരുന്ന എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ വഴികളിലൂടെ സംസ്ഥാനത്ത് എത്തുന്നവർക്കു കനത്ത പിഴ ചുമത്തും. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് 28 ദിവസം നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു
