കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പ്രചരിക്കുന്നതിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് രാജ്യത്തെ എല്ലാവരെയും ഒരുപോലെയാണ് ആക്രമിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
‘കോവിഡ് 19 ജാതി, മതം, വംശം, നിറം, വര്‍ഗം, ഭാഷ, അതിർത്തി എന്നൊന്നും നോക്കിയല്ല വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം… ഈ പോരാട്ടത്തിൽ നമ്മളൊന്നിച്ചാണ്…’ പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപനത്തെ ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തിനെതിരെ പ്രചാരണം ശക്തമായ സാചഹര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മുസ്ലീംകൾ കോവിഡ് പരത്തുകയാണെന്ന രീതിയിലുള്ള വിദ്വേഷ പ്രചാരണം പലർക്കും ചികിത്സ മുടങ്ങുന്നതിന് വരെ കാരണമായി.
മുസ്ലീങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾ അറബ് നാടുകളിൽ വലിയ ചർച്ചയാണ് ഉയർത്തിവിട്ടിരിക്കുന്നത്. രാജകുടംബാംഗങ്ങളടക്കം എഴുത്തുകാരും ചിന്തകരും സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതാണ് വിവേചനത്തിന് എതിരായുള്ള മോദിയുടെ ട്വീറ്റിനുള്ള പ്രേരണയെന്നും നിരീക്ഷകർ കരുതുന്നു.
