ലോകത്തെ ഭീതിപ്പെടുത്തുന്ന കൊവിഡ് 19 കായിക ലോകത്തെയും വരിഞ്ഞ് മുറുക്കുന്നു. ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ മിന്നും താരമായ അർജന്റീനക്കാരൻ പൗലോ ഡിബാലയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്.
നേരത്തെ, യുവെന്റസിന്റെ ഡിഫന്‍ഡര്‍ ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവരെ കർശന നിരീക്ഷണത്തിലാക്കിയിരുന്നു.
താരങ്ങളും പരിശീലകരും ഉൾപ്പെടെ 121 പേരാണ് നിലവിൽ ക്വാറന്റീനിലുള്ളത്. ഡിബാലയുടെ നാട്ടുകാരൻ കൂടിയായ സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വയിനും കോവിഡ് ബാധിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ ഏപ്രിൽ 3 വരെ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ടയ്ക്കും ചെല്‍സി ഫുട്‌ബോള്‍ താരം കാലം ഹഡ്‌സണ്‍ ഒഡോയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആഴ്‌സനല്‍, ചെല്‍സി ടീമംഗങ്ങളോടും സ്റ്റാഫുകളോടും സ്വയം ഐസോലേഷനില്‍ കഴിയാന്‍ ക്ലബ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചിട്ടുണ്ട്.
കുടുംബാഗങ്ങളിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ മെൻഡി സ്വയം ഐസലേഷനിലേക്കു മാറിയതായി ക്ലബ് അറിയിച്ചു. വ്യാഴാഴ്ചവരെ മെൻഡി സഹതാരങ്ങൾക്കൊപ്പം പതിവു പരിശീലനത്തിന് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മെൻഡിയുടെ ബന്ധുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ കായികമത്സരങ്ങളും ഏപ്രില്‍ മൂന്നു വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് 19 മൂലം മരിച്ചത് ഇറ്റലിയിലാണ്.
