കോവിഡ് വ്യാപനത്തിൽ ഇന്ത്യക്ക് എതിരേ കടുത്ത പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. ഇന്ത്യയില്‍ നിന്നുള്ള വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ മാരകമായി തോന്നുന്നുവെന്ന് ഒലി. നേപ്പാളില്‍ കൊറോണ വൈറസ് കേസുകള്‍ വ്യാപിച്ചതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാര്‍ലമെൻ്റിൽ പ്രസംഗിക്കുകയായിരുന്നു ഒലി.
അനധികൃത മാര്‍ഗത്തിലൂടെ ഇന്ത്യയില്‍നിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടര്‍ത്തിയതെന്ന് ശര്‍മ ഒലി പറഞ്ഞു. ചില പ്രാദേശിക ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പരിശോധനകള്‍ നടത്താതെ ഇന്ത്യയില്‍നിന്ന് ആളുകളെ കൊണ്ടുവരുന്നതില്‍ പങ്കുണ്ടെന്നും കോവിഡ് പടര്‍ന്നതിന് ശേഷം ആദ്യമായി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഒലി പറഞ്ഞു.
” ആളുകള്‍ പുറത്തിറങ്ങുന്നത് കാരണം കോവിഡ് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യന്‍ വൈറസ് ഇപ്പോള്‍ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതല്‍ ആളുകളെ രോഗബാധിതരാകുന്നു.” – ഒലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയിരുന്നു. ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെ തര്‍ക്കവുമായി നേപ്പാള്‍ രംഗത്ത് വന്നത്. എന്നാല്‍ റോഡ് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍കൂടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
