ഗുജറാത്തിൽ കോവിഡ് വ്യാപനമുണ്ടാകാൻ കാരണം ഫെബ്രുവരിയില്‍ സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടിയാണെന്ന ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഗുജറാത്തിന് ശേഷം അത് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നെന്നും റാവത്ത് പറഞ്ഞു.
ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചിരുന്നു. ഇത് വാറസ് വ്യാപനത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം എടുത്തു കളയാനുള്ള ചുമതല നല്‍കിയിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശിവസേന മുഖപത്രമായ സാംനയിലെ തൻ്റെ പ്രതിവാര കോളത്തില്‍ ആണ് റാവത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. “അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത് നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചു. ഇത് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടി, ”റൗത്ത് പറഞ്ഞു.
