രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ ലോകത്ത് അഞ്ചാമതായി. രാജ്യത്ത് 2.4 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധിച്ചത്.
യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നിവ മാത്രമാണ് ഇന്ത്യക്ക് മുന്നില്‍. തുടര്‍ച്ചയായി കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതര്‍ 2,43,733 ആയി ഉയര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ശനിയാഴ്ച മാത്രം 9,887 പുതിയ കേസുകളും 294 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 9000 മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുന്നൂറിന് മുകളിൽ മരണവും തുടർച്ചായ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ശനിയാഴ്ച 2739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 120 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയര്‍ന്നു. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.
രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി. ശനിയാഴ്ച മാത്രം 1,458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 251 ആയി. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
