കേരളത്തിൽ തുടർച്ചയായി രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. രോഗം ബാധിക്കുന്നവരിൽ മുക്കാൽപങ്കും സമ്പർക്കത്തിലൂടെയാണ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. ഇതിന് പരിഹാരമായി ലോക്ക്ഡൗണിലേക്ക് പോകണമെന്ന അഭിപ്രായം സംസ്ഥാനത്ത് ഉയരുകയാണ്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാനത്ത് ഫലപ്രദമാവില്ലെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ നിഗമനം. പകരം പ്രാദേശിക ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വർഗീസ് പറഞ്ഞു.
മുൻപ് കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കിയതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കൊവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് സാധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് രോഗവ്യാപനമുണ്ടായ ക്ലസ്റ്ററുകൾ കണ്ടെത്തി പ്രാദേശിക ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കുകയാണ് ഫലപ്രദമായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തുടങ്ങിയ പ്രദേശങ്ങളിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. ഉറവിടം മനസിലാവാത്ത രോഗികളുടെ എണ്ണവും സംസ്ഥാനത്ത് വർധിച്ചു വരികയാണ്. ഇതു പരിഗണിച്ചാണ് ഐഎംഎ സമൂഹവ്യാപനം ഉണ്ടായതായി ഐഎംഎ വ്യക്തമാക്കുന്നത്.
നമ്മുടെ മുന്നിലെത്തുന്ന ആരും കൊവിഡ് വാഹകരാകാം. പരിശോധനയിലൂടെ മാത്രമേ ഒരാൾ കൊവിഡ് വാഹകനല്ലെന്ന് പറയാൻ കഴിയു. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ വഴികളിലൂടെ മാത്രമേ കൊവിഡിനെ ചെറുക്കാൻ സാധിക്കുകയുള്ളുവെന്നും ഇതിന് മുൻകരുതലുകൾ അത്യന്താപേഷിതമാണെന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി.
