ഉത്തരേന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വൈറസ് പ്രതിരോധത്തിന് മാതൃകയാകുകയാണ് ഗുജറാത്തിലെ ഒരു മുസ്ലിം പള്ളി. രോഗബാധ തുടങ്ങിയ ദിവസം മുതൽ രോഗികൾക്കായി പ്രാർത്ഥന നടത്തിയിരുന്ന പള്ളി ഒരു പടികൂടി കടന്ന് ഇന്ന് ഒരു കോവിഡ് ആശുപത്രിയായി മാറിയിരിക്കുകയാണ്.
ഗുജറാത്തിലെ ഗോദ്രയിലാണ് സംഭവം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോവിഡ് സെൻ്ററാക്കാൻ മുസ്ലിം സംഘടന പള്ളി വിട്ട് നല്‍കിയത്. മതത്തിന്റെ പേരിലോ മറ്റ് ഒരു തരത്തിലുള്ള വിവേചനവും ഇല്ലാതെ എല്ലാവര്‍ക്കുമായാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
വനിതാ ഹജ്ജ് തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്ത ശൈഖ് മജാവര്‍ റോഡിലെ ആദം പള്ളിയുടെ താഴത്തെ നിലയാണ് ഇപ്പോള്‍ കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഗോദ്ര മുസ്‌ലിം സമാജും മൗലവികളും ഡോക്ടര്‍മാരുടെ സംഘവും ഒത്തുചേര്‍ന്നാണ് താഴത്തെ നിലയില്‍ ഹാള്‍ കോവിഡ് ചികിത്സാകേന്ദ്രമായി നല്‍കാന്‍ തീരുമാനിച്ചത്.
സൗകര്യമൊരുക്കാനായി അഹമ്മദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ആശുപത്രി ഫര്‍ണിച്ചറുകള്‍ വാങ്ങിയത്. ഇവിടെ ചികിത്സ തേടിയെത്തിയ 11 രോഗികളെ ഇതുവരെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തു.
