കൊവിഡ് വ്യാപനത്തിനെതിരെ ഡിജിറ്റൽ പ്രതിരോധമൊരുക്കാൻ തയ്യാറെടുത്ത് കേരളം. സംസ്ഥാനത്തേക്ക് വരുന്നവർക്ക് ഡിജിറ്റൽ പാസ് നിർബന്ധമാക്കാനാണ് നീക്കം. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.
ആരോഗ്യ രംഗത്തെ സർവ സന്നാഹങ്ങളുമുപയോഗിച്ച് കോവിഡ് രണ്ടാം ഘട്ടത്തെ പിടിച്ചു കെട്ടിയ കേരളം അടുത്തതായി പ്രതിരോധത്തിന് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. വിദേശത്ത് നിന്നോ മറ്റോ കേരളത്തിലേക്ക് വരുന്നവര്‍ നേരത്തെ വിവരം രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂര്‍ അനുമതി ലഭിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം.
പാസുള്ളവര്‍ക്കേ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തുകടക്കനാവൂ. ഇങ്ങനെ വരുന്നവരെ സമീപത്ത് തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് മറ്റൊരുഘട്ടം.
മറ്റ് അസുഖങ്ങൾ ബാധിച്ച് ചികിത്സയിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച് ക്രോഡീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാകും വിവര ശേഖരണം നടത്തുക. ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്ക് സംസ്ഥാനം ഒരുങ്ങുന്നത്.
