കോവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളെ വലയ്ക്കുമ്പോൾ അധികാരം മാത്രം ലക്ഷ്യമിട്ട് നീങ്ങുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. പാർട്ടി നേതാക്കളുടെ ശ്രദ്ധമുഴുവൻ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലാണ്. അടുത്തവർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് പ്രധാന ശ്രദ്ധ.
പശ്ചിമ ബംഗാളിൽ ബിജെപി ഡിജിറ്റൽ വെർച്വൽ റാലി സംഘടിപ്പിച്ചതിനെതിരെ രോഷം ഉയരുകയാണ്. വെർച്വൽ റാലിയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തതാണ് എതിരാളികളുടെ പരിഹാസത്തിനും വിമർശനത്തിനും ഇടയാക്കിയത്.
കോവിഡിലും കൂടാതെ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിലുംപെട്ട് സംസ്ഥാനത്ത് ആയിരങ്ങൾ നിരാലംബരായിരിക്കുകയാണ്. ഈ അവസരത്തിൽ ബംഗാളിലെ വിദൂര ഗ്രാമത്തില്‍ ജനങ്ങൾ അമിത്ഷായുടെ പ്രസംഗം ടി.വി സ്‌ക്രീനില്‍ കാണുന്ന ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നത്.
വെര്‍ച്വല്‍ റാലിയുടെ ഭാഗമായി 70,000 എല്‍.ഇ.ഡി ടിവികളും 15,000 വമ്പന്‍ എല്‍.ഇ.ഡി സ്‌ക്രീനുകളുമാണ് ബിജെപി സംസ്ഥാനത്തുടനീളം സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായ ഒരു ചിത്രമാണ് ബി.എല്‍. സന്തോഷ് ട്വീറ്റ് ചെയ്തത്.
കോണ്‍ഗ്രസും എഎപിയും ഇതിനെതിരെ രംഗത്ത് വന്നു. കോവിഡ് പ്രതിസന്ധിയില്‍ പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തിരികെ എത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താതെയും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാതെയുമിരിക്കെ വലിയതോതില്‍ പണം ചിലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവായ രാകേഷ് സചാന്‍ ആരോപിക്കുന്നത്.
എന്നാല്‍ ഫോട്ടോയ്ക്ക് അടിക്കുറുപ്പ് മത്സരം സംഘടിപ്പിച്ചാണ് എഎപി ഇതിനോട് പ്രതികരിച്ചത്. വെന്റിലേറ്ററുകള്‍ക്ക് പകരം എല്‍.ഇ.ഡി ടിവികള്‍. രാജ്യം സത്യമായിട്ടും മാറുന്നുണ്ട് എഎപി വിമര്‍ശിക്കുന്നു.
