കോവിഡ് ബാധിച്ചവർക്ക് രോഗത്തെ അതിജീവിക്കാനായി പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് ഗുജറാത്ത് സർക്കാർ. പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ചേർത്ത മിശ്രിതമാണ് രോഗികളിൽ പരീക്ഷിക്കാനൊരുങ്ങുന്നത്.
പഞ്ചഗവ്യം നൽകുന്നതിന്റെ ക്ലിനിക്കൽ ട്രയൽ ഉടൻ നടക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ് കത്തിരിയ പറഞ്ഞു. എന്നാൽ ഇത് എന്നുണ്ടാവുമെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. രോഗം മാറ്റാനുള്ള പഞ്ചഗവ്യത്തിന്റെ കഴിവ് നൂറ്റാണ്ടുകളായി ഇന്ത്യക്ക് അറിയാമായിരുന്നു, എങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വരവോടെ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്ന് കത്തിരിയ പറഞ്ഞു. ആദ്യമായാണ് പരമ്പരാഗത ആയുർവേദ മരുന്ന് കൊവിഡ് രോഗത്തിന് പരീക്ഷിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 10 ആശുപത്രികളിലാണ് മരുന്ന് പരീക്ഷണം. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമായ രാജ്‌കോട്ടിലെ സിവിൽ ആശുപത്രിയിലാണ് ആദ്യം പരീക്ഷിക്കുന്നത്. പഞ്ചഗവ്യം പ്രയാസമില്ലാതെ എളുപ്പത്തിൽ കഴിക്കാവുന്ന രീതിയിലാവും നൽകുക. 15ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും മരുന്ന് ഫലപ്രദമാണോ എന്ന നിഗമനത്തിലെത്തുക.
സർക്കാരിൻ്റെ നീക്കത്തെ വലിയ രീതിയിൽ എതിർത്ത് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. പരീക്ഷണത്തിന് ബി.ജെ.പിയുടെ പൂർണ പിന്തുണയുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളിൽ ഉൾപ്പെടാത്ത പരീക്ഷണം വലിയ വിമർശനം ഉയർത്തുക തന്നെ ചെയ്യും.
