കോടികളുടെ അഴിമതി: കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കോടികളുടെ അഴിമതി നടത്തിയ കേസിൽ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി. രാജസ്ഥാന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിനോടാണ് കോടതിയുടെ നിര്‍ദേശം. മന്ത്രിയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് 884 കോടിയുടെ അഴിമതി നടന്നെന്നാണ് പരാതി.

കഴിഞ്ഞ വര്‍ഷമാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചത്. മന്ത്രിയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായി എസ്.ഒ.ജി കണ്ടെത്തിയിട്ടും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്.

നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് നല്‍കുമെന്ന വാഗ്ദാനവുമായായിരുന്നു സൊസൈറ്റി രംഗത്തെത്തിയത്. എന്നാല്‍, വ്യാജവായ്പകള്‍ അനുവദിച്ചുകൊണ്ട് നിക്ഷേപകരുടെ പണം അപഹരിക്കുകയായിരുന്നു കമ്പനി ചെയ്തതെന്നും ഇതുവഴി 884 കോടി രൂപയുടെ അഴിമതിയാണ് ഷെഖാവത്ത് നടത്തിയതെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വലിയ തുക വാഗ്ദാനം ചെയ്ത് ബിജെപിയിലെത്തിക്കാനായി ഗജേന്ദ്രസിങ് ശ്രമം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എംഎല്‍എമാര്‍ക്ക് വലിയ തുക ഓഫര്‍ ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഓഡിയോ ടേപ്പും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Vinkmag ad

Read Previous

കുറ്റപത്രം ഭാഗികം: പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്

Read Next

കോവിഡിനെ തടയാനാകാതെ രാജ്യം: ഒറ്റ ദിവസം 49310 രോഗികൾ; 740 മരണം

Leave a Reply

Most Popular