കോവിഡ്–19 വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് തലവേദന സൃഷ്ടിച്ച് സംഘപരിവാർ. വൈറസിനെ ചെറുക്കാൻ ശേഷിയുള്ള അത്ഭുത വസ്തുവാണ് പശുമൂത്രവും ചാണകവുമെന്ന് സംഘപരിവാർ സംഘടനകൾ പ്രചരിപ്പിക്കുന്നതാണ് പ്രധാന വെല്ലുവിളിയായിരിക്കുന്നത്.
ഇതിനിടെ വൈറസിനെ ഇല്ലാതാക്കാൻ കഴിയുന്ന ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി യോഗഗുരു ബാബ രാംദേവും രംഗത്തെത്തി. കൊറോണയുടെ പ്രോട്ടീൻ മനുഷ്യരുടെ പ്രോട്ടീനുമായി കൂടിക്കലരുന്നത് തടയുന്ന മരുന്നാണ് അശ്വഗന്ധ എന്നാണ് ബാബ രാംദേവ് റിസർച്ച് നടത്തി കണ്ടുപിടിച്ചിരിക്കുന്നത്.
എന്നാൽ, ബാബ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു പറഞ്ഞു. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും, അഭ്യസ്ഥവിദ്യര്‍ പോലും വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ് കോവിഡ്–19നെ പ്രതിരോധിക്കുന്നതിനായി തന്റെ കമ്പനി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് അവകാശവാദമുന്നയിച്ചത്. ഇത് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയുമെന്നായിരുന്നു ബാബ രാംദേവിന്റെ പ്രചാരണം.
ബാബ രാംദേവിൻ്റെ അവകാശവാദം റോയ്റ്റേഴ്സ് അടക്കമുള്ള അന്തർദേശീയ മാദ്ധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. ബിബിസി ചാനൽ പശുമൂത്രത്തിൻ്റെ ഇന്ത്യയിലെ പ്രചരണത്തെക്കുറിച്ചും അതിലെ മണ്ടത്തരത്തെക്കുറിച്ചും ഇന്ന് വാർത്ത നൽകി.
