കൊവിഡ് 19 കാലത്ത് മാതൃകയായ ഭരണാധികാരികളിൽ ഒരാളാണ് ജർമ്മൻ ചാൻസലർ ആഞ്ജല മെര്‍ക്കൽ. വൈറസ് ബാധ ഭീതിപ്പെടുത്തുന്ന രീതിയിൽ പടർന്നിട്ടും മരണ നിരക്ക് ഉയരാതെ പിടിച്ചു നിർത്താൻ ജർമ്മനിക്ക് കഴിഞ്ഞു.
ചാൻസലർ അടക്കമുള്ള ഭരണ കർത്താക്കളുടെ മികവാണ് രാജ്യത്തെ അതിജീവനത്തിന് കാരണമായത്. ഇതുവരെ ഒരുലക്ഷത്തിലധികം രോഗികളാണ് ജർമ്മനിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ 1584 പേർ മാത്രമാണ് മരണപ്പെട്ടത്.
വൈറസ് പിടിമുറുക്കി എന്നറിഞ്ഞ നിമിഷം മുതൽ രണ്ട് പേരിൽ കൂടുതലുള്ള യോഗങ്ങൾ വരെ ജർമ്മനിയിൽ നിരോധിച്ചു. ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടിപാര്‍ലര്‍, ടാറ്റൂഷോപ്പ്, മാസേജ് കേന്ദ്രങ്ങള്‍ എന്നിവയൊക്കെ അടച്ചിട്ടു.
കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ ശാസ്ത്രീയമായി കൊറോണയെ നേരിടുന്നതിനും സാമ്പത്തികാഘാതം ചുരുക്കുന്നതിനും മെര്‍ക്കല്‍ ഭരണകൂടം ജാഗ്രത പുലര്‍ത്തി. ” ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത് ജര്‍മ്മന്‍ ഭരണകൂടം തന്നെയാവാം. ഭരണകൂടത്തിന്റെ ഉന്നതതലത്തില്‍ യുക്തിപരമായി തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുന്നതിനുള്ള ആളുകളുണ്ടെന്നത് ചെറിയ കാര്യമല്ല. ” പ്രൊഫസര്‍ ഹാന്‍സ് ജോര്‍ജ് പറയുന്നു.
ഒരു ലക്ഷത്തിലധികം രോഗികളുള്ള ഇറ്റലിയിലും സ്പെയ്നിലും മരണം പതിനായിരം കടന്നു. ഈ അവസരത്തിലാണ് വ്യത്യസ്തമായ പ്രതിരോധ രീതികളിലൂടെ ജർമ്മനി അതിജീവിച്ചത്. രോഗമുള്ള ഡോക്ടറുമായി ഇടപഴകിയതിനാൽ ക്വാറൻ്റൈനിലായിരുന്ന മെർക്കൽ കഴിഞ്ഞ ദിവസമാണ് തിരികെ ഏഫീസിൽ എത്തിയത്.
