കൊറോണ വൈറസ് ലോകത്തെമ്പാടും ഉണ്ടായിരുന്നെന്ന് ഓക്സ്ഫഡ് വിദഗ്ധൻ; അനുകൂല സാചര്യത്തിൽ പടരുകയായിരുന്നു

ലോകത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ നിന്നാണ് ഈ വൈറസിൻ്റെ ഉത്ഭവമെന്ന് കരുതുമ്പോഴും അത്തരത്തിൽ അല്ലെന്ന് കരുതാൻ സാധിക്കുന്ന റിപ്പോർട്ടുകളും പഠനങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ കൊറോണ വൈറസ് എല്ലായിടത്തും ഉണ്ടായിരുന്നതായി ഓക്‌സ്ഫഡിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിനിലെ സീനിയര്‍ അസോസിയേറ്റ് ട്യൂട്ടറും, ന്യൂകാസില്‍ സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറുമായ ടോം ജെഫേഴ്‌സണ്‍.

അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വൈറസ് മഹാമാരിയായി പടരുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. ‘വൈറസ് ഇവിടെ ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്, ഇവിടെ എന്നുപറഞ്ഞാല്‍ എല്ലായിടത്തും. നിഷ്‌ക്രിയമായിരുന്ന ഒരു വൈറസ് ചില പാരിസ്ഥിതിക കാരണങ്ങളെ തുടര്‍ന്ന് സജീവമായതായിരിക്കാം നാം ഇപ്പോള്‍ കാണുന്നത്.

ഫാക്ക്‌ലന്‍ഡ് ദ്വീപുകളില്‍ ഫെബ്രുവരി ആദ്യം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. എവിടെ നിന്നാണ് അത് വന്നത്? ദക്ഷിണ ജോര്‍ജിയയില്‍ നിന്ന് ബ്യൂണസ് ഐറിസിലേക്ക് യാത്ര തിരിച്ച ഒരു കപ്പലില്‍ എല്ലാ യാത്രക്കാരേയും സ്‌ക്രീന്‍ ചെയ്ത ശേഷമാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ യാത്ര ആരംഭിച്ച് എട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തു. വൈറസ് എവിടെയായിരുന്നു?’

ഇതുപോലുള്ള വിചിത്രമായ സംഭവങ്ങള്‍ സ്പാനിഷ് ഫ്‌ളൂവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും ടോം പറഞ്ഞു. 1918-ല്‍ പടിഞ്ഞാറന്‍ സമോവയിലെ ജനസംഖ്യയുടെ 30 ശതമാനം ആളുകളാണ് സ്പാനിഷ് ഫ്‌ളു ബാധിച്ച് മരിച്ചത്. അവര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

‘ഈ ഏജന്റുകള്‍ എവിടെ നിന്നും വരുന്നുമില്ല പോകുന്നുമില്ല. അവ എല്ലായ്‌പ്പോഴും ഇവിടെയുണ്ട്. എന്തോ ഒന്ന് അവയെ ജ്വലിപ്പിക്കുകയാണ്. ഒന്നുകില്‍ അത് ജനസാന്ദ്രതായാകാം, അല്ലെങ്കില്‍ പാരിസ്ഥിതിക സാഹചര്യങ്ങളാകാം. അതാണ് നാം അന്വേഷിക്കേണ്ടത്.’ ടോം അഭിപ്രായപ്പെട്ടു.

ചൈനയില്‍ കോവിഡ് 19 വൈറസ് കണ്ടെത്തുന്നതിന് ഒമ്പതുമാസങ്ങള്‍ക്ക് മുമ്പ് 2019 മാര്‍ച്ചില്‍ ശേഖരിച്ച ബാഴ്‌സലോണയിലെ മലിനജലത്തിന്റെ സാമ്പിളില്‍ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് വൈറോളജിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. മിലാനില്‍ നിന്നും ട്യൂറിനില്‍ നിന്നുമുള്ള മലിനജലത്തില്‍ 2019 ഡിസംബര്‍ 18 ന് കൊറോണ വൈറസിന് സമാനമായത് കണ്ടെത്തിയതായി ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

Vinkmag ad

Read Previous

കോവിഡ് 19: രാജ്യം അതീവ ആശങ്കയിൽ; 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പേർക്ക് വൈറസ് ബാധ

Read Next

കോവിഡ് കാലത്തെ പഠനഭാരം ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ; വെട്ടിമാറ്റിയത് സുപ്രധാന പാഠഭാഗങ്ങൾ

Leave a Reply

Most Popular