സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ(61) ആണ് മരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സന്തോഷ് ട്രോഫി മുൻ താരമായിരുന്നു ഹംസക്കോയ. ഇതാേടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം പതിനഞ്ചായി.
ന്യൂമോണിയ ബാധിതനായി ചികില്‍സയിലായിരുന്നു. കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു. ഹംസക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. മെയ് 21 ന് മുംബൈയില്‍ നിന്നും എത്തിയതാണ് ഇദ്ദേഹം.
ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി അഞ്ചു തവണ ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ. നെഹ്‌റു ട്രോഫി മുന്‍ ഇന്ത്യന്‍ ടീം അംഗമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരവുമായിരുന്നു. ടാറ്റ സ്റ്റീല്‍ ന് വേണ്ടി കളിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ റെയില്‍വേയില്‍ മുന്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടറായിരുന്നു.
പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ഹംസക്കോയ. ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
