കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചികിത്സക്കായി ഡൽഹി എയിംസിൽ. കൊറോണാനന്തര ചികിത്സക്കായി പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം. തിങ്കളാഴ്‌ച രാത്രിയാണ് അദ്ദേഹത്തെ വിദഗ്‌ധ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചത്.
എയിംസ് ഡയറക്‌ടർ ഡോ.രൺദീപ് ഗുലേരിയയുടെ നേതൃത്വത്തിലുളള വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘമാണ് ഷായെ പരിശോധിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.
ഓഗസ്‌റ്റ് 2നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമിത് ഷായെ ഗുർഗാവിലുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളം നീണ്ട ചികിത്സയ്‌ക്ക് ശേഷം വെളളിയാഴ്‌ച ആശുപത്രി വിട്ട അദ്ദേഹം ഡോക്‌ടർമാരുടെ ഉപദേശമനുസരിച്ച് ഹോം ഐസൊലേഷനിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും അമിത് ഷാ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
