മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപഹാസ്യമായ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കലക്കൻ മറുപടി നൽകി മുഖ്യമന്ത്രി. മറ്റിടങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന അദ്ദേഹത്തിന്‍റെ ആക്ഷേപത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം.
ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് പീയുഷ് ഗോയല്‍ അല്ല, സംസ്ഥാനത്തെ ജനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റെയില്‍വേമന്ത്രിയുടെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ല, നിർഭാഗ്യകരമാണ്. മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കാന്‍ റെയില്‍വേ തീരുമാനിച്ചത് സംബന്ധിച്ച് ഒരു വിവരവും ഇവിടെ ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിന് ശേഷവും മറ്റൊരു ട്രെയിന്‍ അയക്കാന്‍ റെയില്‍വേ തീരുമാനിക്കുകയുണ്ടായി. ഇത് ഇവിടത്തെ ക്രമീകരണങ്ങളുടെ താളം തെറ്റിക്കുന്നതാണ്. അതിനാല്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശരിയായ നിരീക്ഷണത്തിനും അതുവഴി രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്ന് റെയില്‍വേ മന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പിയൂഷ് ഗോയലിന് കഴിയുന്നില്ലെന്നു മുഖ്യമന്ത്രി തുറന്നടിച്ചു. മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കുന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ശരിയായ നിരീക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നും റെയില്‍വേ മന്ത്രിയോട് പറഞ്ഞു.
മുൻകൂട്ടി അറിയിക്കാതെ ട്രെയിൻ സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും കത്തയച്ചു. കത്ത് ലഭിച്ചതിനു ശേഷവും പിറ്റേ ദിവസവും വീണ്ടുമൊരു ട്രെയിന്‍ പുറപ്പെടാന്‍ തീരുമാനിച്ചു. ഇത് ആശ്ചര്യകരമായ നടപടിയാണ്. ഉദ്യോഗസ്ഥതലത്തില്‍തന്നെ സംസ്ഥാനം ഇതില്‍ ഇടപെട്ടു. ഇതിന്റെ ഭാഗമായി ആ തീരുമാനം റദ്ദാക്കി. സാധാരണ ഇത്രയും ചെറിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യമില്ല. ഈ തലത്തില്‍ത്തന്നെ തീരേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
