പശ്ചിമബംഗാൾ ഇലക്ഷനായി തയ്യാറാക്കിയ പ്രചാരണ വീഡിയോയിൽ പുലിവാല് പിടിച്ച് ബിജെപി. സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരായി തയ്യാറാക്കിയ വീഡിയോയിൽ കുട്ടികൾ ഉൾപ്പെട്ട ബലാത്സംഗ രംഗങ്ങൾ ചിത്രീകരിച്ചതാണ് വിവാദമായിരിക്കുന്നത്.
സംഭവത്തില്‍ ബംഗാള്‍ ബാലാവകാശ കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് വിശദീകരണം തേടി. വിഷയത്തില്‍ ഡിക്ടടീവ് വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്‍ അന്വേഷണം ആരംഭിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെയുള്ള പ്രചാരണത്തിനായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട ഷോര്‍ട്ട് വീഡിയോകളാണ് വിവാദമായിരിക്കുന്നത്. ജൂലൈ 9നും 10നുമായാണ് വീഡിയോകള്‍ പുറത്തുവിട്ടത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള വീഡിയോ എന്ന തരത്തിലാണ് ഇവ പുറത്തുവിട്ടത്.
ബലാത്സംഗ രംഗങ്ങള്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചു എന്ന് ഇതിന് പിന്നാലെ ശക്തമായ വിമര്‍ശനമുയര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍വെച്ച് അമ്മയെ പീഡിപ്പിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദിച്ചിരിക്കുന്നത്.
ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്നത് പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട കുറ്റകൃത്യമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം വിവാദ വീഡിയോകള്‍ ട്വിറ്ററില്‍ നിന്ന് നീക്കംചെയ്യാന്‍ ബിജെപി തയ്യാറായിട്ടില്ല.
