ലോക്ക് ഡൗണ്‍ കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ കേസില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സുപ്രിം കോടതി. വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നയമില്ലെന്ന ചൂണ്ടിക്കാട്ടിയ കോടതി ഉറച്ച ചുവടുവെപ്പാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്നും ചൂണ്ടിക്കാട്ടി. വലിയ ദുരന്തങ്ങളുണ്ടായ ശേഷമാണ് സുപ്രീം കോടതി കണ്ണ് തുറന്നത്.
ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പലായനം ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഏതു സംസ്ഥാനങ്ങളിൽനിന്നാണോ ട്രെയിൻ പുറപ്പെടുന്നത് ആ സംസ്ഥാനങ്ങൾക്കായിരിക്കും ആദ്യ ദിവസത്തെ ചുമതല. പിന്നീട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം വെള്ളവും ഉറപ്പാക്കേണ്ടത് റെയിൽവേ ആയിരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
തൊഴിലാളികളിൽനിന്ന് യാത്രാക്കൂലി ഈടാക്കരുത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം റെയിൽവേയും തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷണിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാൻ എന്താണ് ചെയ്തതെന്ന് സുപ്രീംകോടതി ആരാഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. അവരോട് യാത്രക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.ആര്‍. ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഹാർ മെഹ്യാണ് ഹാജരായത്.
സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഒട്ടേറെ ഹര്‍ജികളാണ് കുടിയേറ്റത്തൊഴിലാളി പ്രശ്‌നത്തില്‍ കോടതി പരിഗണിച്ചത്.
