രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിൽ ഏറ്റവും കൂടുതൽ പ്രശ്നം അനുഭവിക്കുന്നത് കുടിയേറ്റ തൊഴിലാളികളാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്.
കുടിയേറ്റ തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകി. സംസ്ഥാനങ്ങൾക്ക് അകത്ത് യാത്ര ചെയ്യാനാണ് അനുവാദം. സംസ്ഥാന അതിർത്തി കടക്കാൻ അനുവദിക്കില്ല. വ്യാവസായിക, നിർമ്മാണ, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും, ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും കാര്യത്തിലാണ് കേന്ദ്രം ഇളവ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റിലീഫ് ക്യാമ്പുകളിലും ഷെൽട്ടർ ഹോമുകളിലും കഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. ഇതിൽ ഇവരുടെ തൊഴിൽ മികവ് കൂടി രേഖപ്പെടുത്തണം. പ്രാദേശിക ഭരണകൂടങ്ങൾക്കാണ് ഇതിന്റെ ചുമതല. ഏപ്രിൽ 15 ന് സർക്കാർ പുറത്തുവിട്ട മാനദണ്ഡങ്ങൾ തൊഴിലാളികളെ കൊണ്ടുപോവുകയാണെങ്കിൽ നിർബന്ധമായും പാലിക്കണം. നാളെ മുതൽ സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ ഇത് ചെയ്യാം.
രോഗലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികളുടെ സംഘത്തിന്, അവർക്ക് സംസ്ഥാനത്തിന് അകത്തെ ഒരു തൊഴിൽ സ്ഥലത്തേക്ക് പോകണമെങ്കിൽ സാമൂഹിക അകലം പാലിച്ച് ബസുകളിൽ കൊണ്ടുപോകാനാണ് കേന്ദ്രത്തിൽ നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം. യാത്രാ സമയത്തെ ഭക്ഷണവും മറ്റ് ചിലവുകളും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.
