കായംകുളത്ത് സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. സിപിഎം നേതാവായ സിയാദിനെ കൊലപ്പെടുത്തിയ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് നഗരസഭ കൗൺസിലർ കാവിൽ നിസാം അറസ്റ്റിലായത്.
മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ നാലംഗ കൊട്ടേഷൻ സംഘമാണെന്ന് കായംകുളം പൊലീസ് വ്യക്തമാക്കിയിരുന്നു.
റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിപിഎം നേതാവ് സിയാദിനെ (35) ബൈക്കിലെത്തിയ വെറ്റ മുജീബ് രണ്ട് തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുത്ത് കരളിൽ ഏറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.വിവിധ ഇടങ്ങളിലായി 25ലധികം കേസുകളിൽ പ്രതിയാണ് മുക്യപ്രതി വെറ്റ മുജീബ് എന്ന് പൊലീസ് സൂചിപ്പിച്ചു. ജയിൽ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടിൽ കഴിയുകയായിരുന്നു ഇയാൾ. മുജീബിനോടപ്പം നാലംഗ സംഘത്തിൽ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
