കശ്മീരിനെ സമ്പൂർണ്ണ സംസ്ഥാനമാക്കി തിരികെ നൽകണമെന്ന് പ്രമുഖ പാർട്ടിയായ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. കശ്മീരിൻ്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞതിന് ശേഷം കേന്ദ്ര സർക്കാർ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയിരുന്നു. പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി നൽകുന്ന അഭിമുഖത്തിൽ എൻഡിടിവിയോടാണ് അദ്ദേഹം തൻ്റെ ആവശ്യം പങ്കുവച്ചത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 5നാണ് കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കുകയും ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്ത് കളയുകയും ചെയ്തത്. അതിന് തലേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിട്ടും ഇത്തരത്തിൽ ഒന്ന് നടക്കാൻ പോകുന്നു എന്നുള്ള സൂചനപോലും നൽകിയില്ലെന്ന് ഫാറൂഖ അബ്ദുള്ള.
തങ്ങളെ വീട്ടുതടങ്കലിലാക്കിയത് എന്തിനെന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തിനായി എക്കാലവും നിലകൊണ്ട രാഷ്ട്രീയക്കാരെയാണ് മോദി സർക്കാർ തടങ്കലിലാക്കിയത്. തങ്ങളെ വിഘടനവാദികളാക്കി. ഫോൺ പോലും ഉപയോഗിക്കാൻ സമ്മതിക്കാതെ കുറ്റവാളികളെപ്പോലെ നോക്കിയെന്നും ഫാറൂഖ് അബ്ദുള്ള പറയുന്നു.
കശ്മീരിൻ്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിനായി പോരാടാനാണ് ഫാറൂഖ് അബുള്ളയടക്കമുള്ള നേതാക്കന്മാർ തീരുമാനമെടുത്തിരിക്കുന്നത്. ജനാധിപത്യ മാർഗ്ഗത്തിലൂടെയല്ല കശ്മീരിൽ പലതും നടത്തിയിരിക്കുന്നത്. കശ്മീരിലെ നേതാക്കൾ ഇതിനായി ഒറ്റക്കെട്ടായി പോരാടുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
