ഡൽഹി തെരഞ്ഞുടുപ്പിലടക്കം തിരിച്ചടി നേരിട്ട ബിജെപി ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും സ്ഥാനമുറപ്പിക്കാൻ സുപ്രധാനമായ ഒരു അട്ടിമറിക്ക് ഒരുങ്ങുന്നെന്ന് സൂചന. ഓപ്പറേഷൻ താമര വീണ്ടും എത്തുന്നത് മഹാരാഷ്ട്രയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിസേന നേതാവുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ അഭ്യൂഹങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ശിവസേനയെ എന്‍ഡിഎയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കം ബിജെപി സജീവമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
മുഖ്യമന്ത്രി കസേരയിലുടക്കി എന്‍ഡിഎ മുന്നണി വിട്ട് എതിര്‍ ചേരിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ബിജെപിയോടൊപ്പം വീണ്ടും കൂട്ടുകൂടാനുള്ള സാധ്യത ഒട്ടും തള്ളികളയാനാവില്ലെന്ന സൂചനയാണ് ശിവസേന നേതാക്കള്‍ ഇപ്പോൾ നല്‍ക്കുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗണ്ഡ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒടുവില്‍ ഡൽഹിയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതോടെയാണ് തിരഞ്ഞെടുപ്പിന് കാത്തുനില്‍ക്കാതെ തന്നെ അധികാരം തിരികെ പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങുന്നത്. ഇതിന് ഏറ്റവും അനുയോജ്യമായ സാധ്യതയുള്ള മഹാരാഷ്ട്രയില്‍ ബിജെപി കരുനീക്കങ്ങള്‍ ശക്തമാക്കുകയാണ്.
പൌരത്വ നിയമവുമായി ബന്ധപ്പെട്ട് ആരും ഭയപ്പെടേണ്ടതില്ലെന്ന ഉദ്ധവ് താക്കറയുടെ പ്രസ്താവന വന്നുകഴിഞ്ഞു. മഹാരാഷ്ട്രയിൽ എൻആർസി നടപ്പിലാക്കില്ല എന്നതടക്കം വലിയ ബിജെപി വിരുദ്ധ പ്രസ്താവനകൾ നടത്തിയ താക്കറെ മെല്ലെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാകുന്നത്.
