കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ കേസെടുത്തു. യാത്രാവിവരം മറച്ചുവെച്ചതിനാണ് നടപടി. മാർച്ച് ഒമ്പതിനാണ് ഇവർ ലണ്ടനിൽ നിന്നും ഡൽഹിയിലെത്തിയത്. ലണ്ടനിൽ നിന്നെത്തിയതാണെന്ന് മറച്ചുവെക്കുകയും പാർട്ടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക ഇതിനു ശേഷം ലക്നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച പാർട്ടിയിലും പങ്കെടുത്തു. ബിജെപി നേതാവ് വസുന്ധര രാജെയും മകനും എംപിയുമായ ദുഷ്യന്ത് സിങ്ങും ഈ വിരുന്നിൽ പങ്കെടുത്തിരുന്നു. ഇരുവരും ക്വാറൻറീനിൽ പ്രവേശിച്ചു.
കനിക സംബന്ധിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാർലമെന്റിലും സെൻട്രൽ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഐസലേഷൻ വാർഡിലാണ് കനിക ഇപ്പോഴുള്ളത്.
മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ,ഹേമമാലിനി, കോൺഗ്രസ് എം.പി കുമാരി സെൽജ, ബോക്സറും രാജ്യസഭ എം.പിയുമായ മേരി കോം എന്നിവരും ദുഷ്യന്ത് സിങ്ങിനൊപ്പം പാർടിയിൽ പങ്കെടുത്തിരുന്നു. ഇവരും സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി.
