ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127.2 അടിയിൽ എത്തി. കഴിഞ്ഞ ഒരു ദിവസംകൊണ്ട് നാലടി ജലമാണ് ഉയർന്നത്. അണക്കെട്ട് പരിസരത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും ഇനിയും ജലനിരപ്പ് അതിവേഗം ഉയരാനാണ് സാധ്യത.
അതേസമയം, ഇടുക്കി അണക്കെട്ടിൽ 2,349.15 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. ഈ മാസം ഒന്നുമുതൽ വ്യാഴാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളം ഉയർന്നു. അണക്കെട്ടിൽ പരമാവധി സംഭരണശേഷിയുടെ 59.89 ശതമാനം വെള്ളം നിലവിലുണ്ട്.
ജില്ലയിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്. ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതൽ രാവിലെ ആറുവരെ നിരോധിച്ചു.
