കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കടൽക്ഷോഭവും ഏറ്റുവാങ്ങേണ്ടിവന്ന ചെല്ലാനത്തെ തീരദേശ ജനതയെ ഹൃദയത്തോട് ചേർത്ത് സിറോ മലബാര്‍ സഭയുടെ ഭാഗമായ എറണാകുളം അങ്കമാലി അതിരൂപത. ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കളടക്കം അഞ്ച് ടണ്‍ നിത്യോപയോഗ സാധനങ്ങളും സാമ്പത്തിക സഹായവും എത്തിച്ചു നല്‍കി.
അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ, പോലീസിൻ്റെ അമൃതം പദ്ധതിയുമായും കൊച്ചി, ആലപ്പുഴ രൂപതകളുടെ സാമൂഹിക സേവന വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ചെല്ലാനത്ത് അവശ്യവസ്തുക്കളുടെ വിതരണം നടത്തിയത്. കണ്ണമാലി പോലീസ് കണക്കെടുത്ത ആയിരം ദുരിതബാധിത കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
ഭക്ഷ്യവസ്തുക്കളുമായി പോയ വാഹനങ്ങള്‍ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി ഫ്‌ളാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളില്‍ , അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ.ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളും സാമ്പത്തികവും സമാഹരിച്ച് വിതരണം ചെയ്തത്.
പടമുകള്‍, കടവന്ത്ര, തൃപ്പൂണിത്തുറ, ഇളങ്കുളം ഇടവകകളില്‍ നിന്നാണ് ഇവ സമാഹരിച്ചിരിക്കുന്നത്. മൂവായിരം മാസ്‌കുകളും കൈമാറിയിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും സഹൃദയ വ്യക്തമാക്കി.
