ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന ചർച്ചാ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് സിപിഎം പാർട്ടി ഔദ്യോഗികമായ തീരുമാനം കൈക്കൊണ്ടതിന് പിന്നാലെ ചാനലിൻ്റെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം. പേജിന് നൽകിയിരുന്ന ലൈക്ക് പിൻവലിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.
പ്രത്യേക അജണ്ട വെച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകൾ സംഘടിപ്പിക്കുന്നതെന്നാണ് സിപിഎം ആരോപണം. ചർച്ചകളിൽ നിഷ്പക്ഷത പാലിക്കേണ്ട അവതാരകർ സിപിഎമ്മിനെതിരെ മാത്രം നിലപാട് എടുക്കുന്നതായും സിപിഎം പ്രതിനിധികളുടെ വിവരണങ്ങൾക്കിടയിൽ അനാവശ്യമായി ഇടപെടുന്നതായും സിപിഎം ആരോപിക്കുന്നു.
സിപിഎം പ്രതിനിധികൾക്ക് ആവശ്യമായ സമയം അനുവദിക്കാറില്ലെന്നും അവസാനത്തെ രണ്ട്മൂന്ന് ദിവസത്തെ ചർച്ചകൾ പാർട്ടിക്കെതിരെ വലിയരീതിയിൽ തിരിയുന്ന നിലവന്നെന്നും വിമർശനത്തിൽ പറയുന്നു. അതിനാലാണ് ഏഷ്യാനെറ്റിൻ്റെ ചർച്ചകൾ ബഹിഷ്ക്കരിക്കാൻ സിപിഎം തീരുമാനമെടുത്തത്.
ഈ തീരുമാനത്തിന് പിന്നാലെയാണ് ഏഷ്യാനെറ്റിൻ്റെ പേജിൽ അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. 5 മില്യനിൽ കൂടുതൽ ലൈക്കുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേജിൽ ഓരോ സെക്കൻ്റിലും ലൈക്ക് കുറയുന്ന അവസ്ഥയാണ് ഉള്ളത്. ശക്തമായ പ്രതിഷേധമാണ് സിപിഎമ്മിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
