എല്ലാം ഒറ്റ അച്ചുതണ്ടിന് കീഴിലാക്കാനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഒറ്റ കേന്ദ്രത്തിന് അല്ലെങ്കിൽ ഒരാൾക്ക് തൻ്റെ എന്ത് തീരുമാനവും നപ്പിലാക്കി എടുക്കാനാവുന്ന നിലയിലേയ്ക്കാണ് രാജ്യത്തിൻ്റെ അവസ്ഥയെ എത്തിക്കുന്നത്.
ഇത്തരത്തിൽ ഒരു പദ്ധതികൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേന്ദ്രസർക്കാർ ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനാണ് തീരുമാനം. പൊതു യോഗ്യത പരീക്ഷകളുടെ നടത്തിപ്പിനായി ദേശീയ റിക്രൂട്ട്മെന്റ് എജൻസിയുണ്ടാക്കാനും കേന്ദ്രസർക്കാർ തീരുമാനമെടുത്തതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കാർ പറഞ്ഞു.
ഗസറ്റഡ് പോസ്റ്റുകൾ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജൻസി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി.
ആദ്യഘട്ടത്തിൽ ഒരു പൊതു പ്രിലിമിനറി പരീക്ഷയായിരിക്കും നടത്തുക. ഈ പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഏത് റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നൽകാം. കഴിഞ്ഞ ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചത്. രാജ്യത്തെ രണ്ടരക്കോടി വിദ്യാർത്ഥികൾക്കാണ് തീരുമാനം ഗുണം ചെയ്യുകയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
നിലവിൽ വിവിധ തസ്‌തികകളിലേയ്‌ക്കുള്ള നിയമനത്തിന് പ്രത്യേകം പരീക്ഷകൾ നടത്തുന്നതാണ് പതിവ്. ഇത്തരത്തിൽ ഒന്നിലധികം പരീക്ഷകൾ ഉദ്യോഗാർത്ഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. പ്രതിവർഷം ശരാശരി ഒന്നേകാൽ ലക്ഷം സർക്കാർ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
