കൊടുംകുറ്റവാളിയും ഗുണ്ടാത്തലവനുമായ വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് സംഘം പിടികൂടിയത്. കൂട്ടാളികളായ രണ്ടു പേരെ കൂടി പോലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ പിടിയിലായത്.
ഉത്തർപ്രദേശിൽ നിന്നും രക്ഷപ്പെട്ട വികാസ് ദുബെയെ മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ ക്ഷേത്രത്തിൽ നിന്നും ഇന്നു പുലർച്ചെയാണ് പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ യുപി പൊലീസ് വകവരുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്.
വികാസ് ദുബെയുടെ അനുയായികളായ രൺബീർ, പൊലീസ് കസ്റ്റഡയിലുണ്ടായിരുന്ന പ്രഭാത് മിശ്ര എന്നിവരാണ് ഇന്ന് കൊല്ലപ്പെട്ടത്. രൺബീറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നതാണ്.
ഇറ്റാവയിൽ പൊലീസ് സംഘത്തിന് നേരെ നടത്തിയ ആക്രമണത്തിനൊടുവിലാണ് രൺബീർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും പിസ്റ്റലും, ഡബിൽ ബാരൽ ഗൺ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
