മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമായി. തെരഞ്ഞെടുക്കപ്പെടാതെ സഖ്യസർക്കാരിൽ മുഖ്യമന്ത്രിയായിരിക്കുന്ന ഉദ്ധവ് താക്കറെക്ക് പദവിയിൽ തുടരാൻ കഴിയുന്ന ആറ്മാസം പൂർത്തിയായതിനാലാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായത്.
നിയമസഭ, നിയമനിര്‍മ്മാണ കൗണ്‍സില്‍ എന്നിവയില്‍ അംഗമാവാതിരിക്കെയായിരുന്നു 2019 നംവബര്‍ 28 ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നിയമനിര്‍മ്മാണ സഭയില്‍ അംഗമാവാതെ മുഖ്യമന്ത്രി, മന്ത്രി പദങ്ങള്‍ ഏറ്റെടുത്താല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി സഭകളില്‍ അംഗമാവണമെന്നതാണ് നിയമം.
കോവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മെയ് 27ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കമ്മീഷന്‍റെ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്. തിരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടത്തുക സാധ്യമാണോ എന്ന സംശയം ഉയരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 10,000 കടന്നതോടെ വലിയ ആശങ്കയാണ് ഉയരുന്നത്. ഇതിനിടയിൽ ഇലക്ഷൻ നടത്തുക പ്രായോഗികമല്ലെന്ന നിഗമനത്തിലാണ് വിദഗ്ധർ.
