വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സുന്ദർലാൽ ആശുപത്രിയിൽ നിന്നും കാണാതായ കോവിഡ് രോഗി മരിച്ച നിലയിൽ. അഴുക്കുചാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഒരാഴ്ച മുൻപാണ് അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഇയാളെ വാരാണസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകിട്ട് മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടന്ന് നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ആശുപത്രിക്കെതിരെ മരിച്ചയാളിൻ്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. രോഗിയുടെ കിഡ്‌നി മോഷണം നടത്തിയ ശേഷം ആശുപത്രി അധികൃതർ മൃതദേഹം അഴുക്കുചാലിൽ തള്ളിയെന്നാണ് രോഗിയുടെ മകന്റെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രോഗി അപകടത്തിൽപ്പെട്ട് മരിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ വാദം.
