ഇന്ന് സംസ്ഥാനത്ത് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2067 പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി. അതേ സമയം ഇന്ന് പത്തു മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മഹാമാരിയുടെ അതിനിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗത്തിന്റെ അവസ്ഥ ഉച്ഛസ്ഥായിലാണെന്ന് പറയാനാകില്ല. ലോകത്ത് കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കേരളം. ഈ പ്രത്യേകത കൂടി കണക്കിലെടുത്താൽ രോഗത്തെ അതിന്റെ ഉച്ഛസ്ഥായിലെത്താൻ അനുവദിക്കാതെ കൂടുതൽ സമയം പിടിച്ചു നിർത്താനായി. നമ്മുടെ രാജ്യം ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി മാറി.
75,995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 47,857 കേസുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാകുക. മരണം ഒരു ദിവസം ഏകദേശം 1000ൽ കൂടുതലുണ്ടാകുന്ന സാഹചര്യമാണ് രാജ്യത്ത്. ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്. ദക്ഷിണേന്ത്യയിൽ രോഗം വ്യാപനം രൂക്ഷമാകുന്നു. കർണാടകയിൽ കേസുകൾ മൂന്നു ലക്ഷം കഴിഞ്ഞു. അയ്യായിരത്തോളം പേരാണ് മരിച്ചത്.
മറ്റൊരു അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കേസുകൾ നാലു ലക്ഷമായി. ഏതാണ്ട് 7000 പേർ മരിച്ചു. കർണാടകയിൽ 10 ലക്ഷത്തിൽ 82 പേരും തമിഴ്നാട്ടിൽ 10 ലക്ഷത്തിൽ 93 പേരുമാണ് കോവിഡ് മൂലം മരിച്ചത്. കേരളത്തിൽ 10 ലക്ഷത്തിൽ 8 പേർ എന്ന നിലയ്ക്ക് മരണസംഖ്യ പിടിച്ചുനിർത്താനായി. കർണാടകയിലേയോ തമിഴനാട്ടിലെയോ നിലയിലായിരുന്നു ഇവിടെയുമെങ്കിൽ ആയിരക്കണക്കിന് മരണം ഇവിടെയും സംഭവിച്ചേനേ.
