ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള നേപ്പാളിൻ്റെ പുതിയ ഭൂപടം നിർമ്മിക്കുന്ന നീക്കം നടക്കുകയാണ്. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി ബിൽ നേപ്പാള്‍ പാര്‍ലമെൻ്റിൽ അവതരിപ്പിച്ചു. ബില്ലിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാർട്ടിയും അറിയിച്ചു.
സാധാരണയായി നേപ്പാളിൽ ഭരണഘടനാ ഭേദഗതി ബിൽ പാസാവാൻ ഒരുമാസമെടുക്കും. എന്നാൽ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് അടുത്ത് 10 ദിവസത്തിനുള്ളിൽ ബിൽ പാസാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നേപ്പാൾ പാർലമെൻ്റ് മറികടക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
നേപ്പാള്‍ നിയമ മന്ത്രി ശിവ മായയാണ് ബില്‍ പാര്‍ലമെന്റില്‍ മുന്നില്‍വെച്ചത്. നേപ്പാളിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനം ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഇന്ത്യ, ചൈന, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ലിപുലേഖ് പ്രദേശമാണ് നേപ്പാള്‍ അവരുടെ ഭാഗമായി പുതിയ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതു കൂടാതെ കാലാപാനി, ലിംപിയാദുര, എന്നിവയും ഉൾപ്പെടുന്നു. ഇത് ചരിത്ര വസ്‍തുകള്‍ ലംഘിക്കുന്നത് ഏകപക്ഷീയവുമായ നടപടിയാണെന്ന് പറഞ്ഞ് ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. കൈലാസ് മാനസരോവര്‍ യാത്രയ്ക്കുള്ള പാതയാണ് ലിപുലേഖ്. 1962ലെ ചെെനയുമായുള്ള യുദ്ധം മുതൽ ഇന്ത്യ കാവൽ നിൽക്കുന്ന വളരെ തന്ത്രപ്രധാനമായ മേഖലയാണിത്.
