ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ് എടുത്തു. സി.ഐ.ടി.യു അതിഥി തൊഴിലാളി യൂണിയൻ പട്ടാമ്പി ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ തൊഴിലാളികളെ സംഘടിപ്പിച്ചതിനാണ് കേസ്.
വിവിധ വകുപ്പുകൾ പ്രകാരമാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. കോവിഡ് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ഇന്നലെയാണ് പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചത്. പായിപ്പാട്ട് തൊഴിലാളികൾ സംഘടിച്ചതിന് പിന്നാലെ പട്ടാമ്പിയിലും തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.
പായിപ്പാട്ടെ തൊഴിലാളികളുടെ ലോക്ഡൗണ്‍ ലംഘനകേസില്‍ രണ്ടായിരംപേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അന്യായമായി സംഘംചേര്‍ന്നതിന് പശ്ചിമബംഗാള്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ആസൂത്രിതമെന്നും ബാഹ്യ ഇടപെടലുണ്ടായെന്നും കോട്ടയം എസ്പി ജി.ജയദേവ് പറഞ്ഞു. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
പായിപ്പാട്ടെ ലോക്ഡൗണ്‍ ലംഘനത്തില്‍ പൊലീസ് അന്വേഷണം മുറുകുകയാണ്. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയുന്ന പൊലീസ്, തൊഴിലാളികളുടെ ക്യാംപുകളില്‍ പരിശോധനനടത്തി. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ആളെക്കൂട്ടിയതില്‍ പങ്ക് സംശയിക്കുന്ന പശ്ചിമബംഗാളുകാരന്‍ മുഹമ്മദ് റിഞ്ചുവിനെ കസ്റ്റഡിയിലെടുത്തു.
തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ച വാട്സാപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചുവരികയാണ്. പ്രാഥമിക അന്വേഷണത്തില്‍തന്നെ, പ്രതിഷേധം ആസൂത്രിതമെന്ന് വ്യക്തമായിട്ടുണ്ടെന്നും, ബാഹ്യ ഇടപെടലുണ്ടായതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
തൊഴിലാളിക്യാംപുകളില്‍ പഞ്ചായത്ത്, എക്സൈസ്, ആരോഗ്യവകുപ്പ് അധികൃതരും പരിശോധന നടത്തുന്നുണ്ട്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്.
