കോവിഡ് മഹാമാരിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ ഉത്തർപ്രദേശ് സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ്. യുപിയിലെ ക്വാറൻ്റൈൻ കേന്ദ്രങ്ങളെക്കുറിച്ചാണ് അഖിലേഷ് വിമർശനം ഉന്നയിച്ചത്.
ഉത്തർപ്രദേശിലെ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ പീഡിനകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നാണ് അഖിലേഷിൻ്റെ വിമർശനം. ഇവിടെ ആളുകള്‍ക്ക് തമാസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അഖിലേഷ് പറഞ്ഞു.
യോഗി സര്‍ക്കാറിന്റെ നിസ്സംഗ മനോഭാവം മൂലമാണ് ഇവ പീഡനകേന്ദ്രങ്ങളായി മാറിയത്. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവ ഇപ്പോള്‍ പീഡന കേന്ദ്രങ്ങളാണ്. ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാത്തയിടങ്ങളില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ കുടിയേറ്റത്തൊളിലാളികളെ മൃഗങ്ങളാക്കി. ഇവ പഞ്ചനക്ഷത്ര ക്രമീകരണമായിട്ടാണ് യുപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നുവെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന ഒരു തൊഴിലാളിയുടെ കട്ടിലില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഗോണ്ടയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റു ഒരു കൗമാരക്കാരന്‍ മരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
