കോവിഡിനെ ചെറുക്കാൻ ചാണകം ഉപയോഗിക്കാനായി രാജ്യത്ത് നടക്കുന്ന പ്രചരണം പോലെ ഓരോ രാജ്യത്തെയും പാരമ്പര്യ വൈദ്യൻമാരും വിശ്വാസികളും ഓരോ മരുന്നുമായി എത്തുകയാണ്. ആഫ്രിക്കൻ രാജ്യമായ നമീബിയയിലാണ് ഇപ്പോൾ അന്ധവിശ്വാസങ്ങൾ കോവിഡ് ചികിത്സക്ക് വിഘാതമായിരിക്കുന്നത്.
നമീബിയയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടെ ജനങ്ങൾക്കിടയിൽ ഒരു വ്യാജ ചികിത്സ പ്രചരിക്കുകയായിരുന്നു. കൊവിഡ് 19നെ ചെറുക്കാൻ ആനപിണ്ടത്തിന് കഴിയുമെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചത്.
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ആനപിണ്ടം ഭീമൻ തുകയ്ക്ക് വില്പന നടത്തുന്ന തട്ടിപ്പ് സംഘവും രംഗത്തുണ്ടെന്ന് അധികൃതർ പറയുന്നു. നമീബിയയിലെ ചില പരമ്പരാഗത വൈദ്യന്മാർ അവകാശപ്പെടുന്നത് ആനപിണ്ടത്തിന് തലവേദന, പല്ലുവേദന തുടങ്ങിയവ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ്.
ഇത് ഏറ്റുപിടിച്ചാണ് കോവിഡിനെ തുരത്താൻ ആനപിണ്ടത്തിന് കഴിയുമെന്ന് വ്യാജപ്രചാരണം നടത്തുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ആദ്യം പ്രശംസ നേടിയ രാജ്യമായ നമീബിയയിൽ ഇപ്പോൾ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തലസ്ഥാന നഗരമായ വിൻഡ്‌ഹോക്ക്, തുറമുഖ നഗരമായ വാൽവിസ് ബേ എന്നിവ രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്‌സ്പോട്ടുകളായി മാറിയിരിക്കുകയാണ്. നിലവിൽ 4,464 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 37 പേർ മരിച്ചു.
ആനപിണ്ടത്തിന് കൊവിഡ് 19നെ ചെറുക്കാനാനുള്ള ശേഷിയില്ല. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുത് എന്ന തരത്തിൽ നമീബിയയിലെ ജനങ്ങളോട് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
