കൊവിഡ് 19 വൈറസ് ദുരിതം വിതക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. ആദ്യഘട്ടത്തിൽ വൈറസ് ബാധയെ നിസ്സാരമായി കണക്കാക്കിട പ്രസിഡൻ്റ് ട്രംപ് തന്നെയാണ് സ്ഥിതിഗതികൾ രൂക്ഷമാകാൻ വഴിയൊരുക്കിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇതുവരെ 43,700 രോഗികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകത്ത് മരണം വിതക്കുന്ന കൊറോണ വൈറസ് അമേരിക്കയിൽ മാത്രം 500 ഓളം ജീവൻ അപഹരിച്ചു. ഇന്നലെ ഒരു ദിവസം കൊണ്ട് 130 ൽ ഏറെ പേർ മരിച്ചു. ഇതേ തുടർന്ന് മരുന്നുകൾ, ആരോഗ്യ മേഖലയിലെ സുരക്ഷ ഉപകരണങ്ങളായ മാസ്ക്ക്,സാനിറ്റൈസർ തുടങ്ങിയ സാധനങ്ങൾ പൂഴ്ത്തി വയ്ക്കുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഓർഡിനൻസ് പുറപെടുവിച്ചു.
പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഓർഡിനൻസ്. മരുന്നുകളൊ മറ്റു അവശ്യ സാധനങ്ങളോ പൂഴ്ത്തി വയ്ക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്വന്തം ലാഭത്തിനായി അമേരിക്കൻ ജനതയെ ചൂഷണം ചെയ്യാൻ ആരേയും അനുവദിക്കില്ലന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം വരെ 43700 ഓളം പോസിറ്റീവ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലെ എറ്റും തിരക്കേറിയ നഗരങ്ങളിൽ ഒന്നായ ന്യൂയോർക്ക് സിറ്റിയിൽ 43 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വരും ദിവസങ്ങളിൽ കൊറോണ വൈറസ് ബാധ കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എട്ടു ലക്ഷം എൻ 95 മാസ്ക്കുകളും 13 ലക്ഷം സർജിക്കൽ മാസ്ക്കുകളും രാജ്യത്താകെ വിതരണം ചെയ്തതായും അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു.
