കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിൽ നിന്നുള്ള സ്റ്റെഫേട് സിയോന ആണ് മരിച്ചത്. നാൽപത്തിയഞ്ചുകാരിയായ സിയോന കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മറ്റുള്ളവര്‍ ഭജനയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്.
ബുധനാഴ്ച്ച ഉച്ചയ്ക്കും ഇവർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് എത്തിയാണ് അനുനയിപ്പിച്ചു താഴെ ഇറക്കിയത്. മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതർ പ്രതികരിച്ചു.
സന്ദർശക വീസയിൽ ജനുവരി 16 ന് ആണ് സിയോന മഠത്തിൽ എത്തിയത്. ലോക്ഡൗൺ കാരണം മടക്കയാത്ര വൈകിയതിന്റെ മനോവിഷമത്തിലായിരുന്നു ഇവരെന്ന് അധികൃതര്‍ പറയുന്നു. നാളെ മടങ്ങാൻ രേഖകൾ ശരിയായിരിക്കെ ആയിരുന്നു മരണം. അസ്വാഭാവിക മരണത്തിന് കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.
