അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയാര്‍ വരകംമ്പാടി സ്വദേശി കാര്‍ത്തിക്കാണ് (23) മരിച്ചത്. കൊയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് വനത്തിലൂടെ നടന്ന് ഊരിലെത്തിയതായിരുന്നു ഇയാള്‍.
രണ്ടുദിവസം മുമ്പ് പനിയെ തുടർന്നാണ് ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കുറയാതെ വന്നതോടെ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരിച്ചത്. ഇയാൾക്ക് കൊവിഡാണോ എന്ന കാര്യം വ്യക്തമല്ല.
അടുത്തിടെ കോയമ്പത്തൂരിൽ ഒരു മരണാനന്തര ചടങ്ങിൽ ഇയാൾ പങ്കെടുത്തിരുന്നു. അവിടെ നിന്ന് വനത്തിലൂടെ നടന്നാണ് നാട്ടിലെത്തിയത്. ഇയാൾ കൊവിഡ് നിരീക്ഷണത്തിലായിരുന്നു എന്നകാര്യം ആദ്യം ഡോക്ടർമാർ അറിഞ്ഞിരുന്നില്ല എന്ന് റിപ്പോർട്ടുണ്ട്. കാർത്തികിന്റെ മരണം അട്ടപ്പാടി മേഖലയിൽ കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
